Thursday, September 9, 2010

സ്വപ്നമുണര്‍ന്നു ഞാന്‍..

ഇനി ഒരിക്കലും തിരിച്ചുകിട്ടാത്തൊരു സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണര്‍ന്നതു പോലെ...കാ‍ലത്ത് അഞ്ചു മണിക്കു കിട്ടിയ എസ് എം എസ് വായിച്ചപ്പോള്‍ അങ്ങനെ തോന്നി.ഡീ, നിന്റ്റെ കാമുകന്‍ കളമൊഴിഞ്ഞു...വേണുനാഗവള്ളി മരിച്ചു...എന്റെ എണ്ണാന്‍ മാത്രം ഇല്ലാത്ത ചില ഇഷ്ടങ്ങള്‍ അറിയുന്ന കൂട്ടുകാരാ നിന്റെ സന്ദേശം എന്റെ പ്രണയമുറിയുടെ തൂണിനെ വിറപ്പിച്ചു...പ്രണയിക്കാനും,പ്രണയം തിരിച്ചു നല്‍കാനും അങ്ങേയറ്റം ഭീരുവായിരുന്നു ഞാന്‍..അതുകൊണ്ടു തന്നെ എന്റെ കൌമാര,യൌവന ശലഭങ്ങള്‍ക്കു പറക്കാനുള്ള പൂന്തോപ്പായിരുന്നു വേണുനാഗവള്ളി എന്ന സൌമ്യനും,അനുരാഗിയും,വ്രണിതമാനസനും ആയ കാമുകന്‍.എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ എന്നു എന്നെ മാത്രം നോക്കി പാടുന്ന നായകന്‍..എന്നെ എനിക്കു തിരിച്ചു കിട്ടാത്ത ദിവാസ്വപ്നങ്ങളില്‍ ഈ മനുഷ്യനെ ഞാന്‍ അഗാധമായി ആഗ്രഹിച്ചിരുന്നു.എനിക്കു മാത്രമല്ല അനേകം പെണ്‍കൊടികളുടെ സ്വകാര്യമോഹമായിരുന്നു അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍... ആ കണ്ണുകളോളം രാഗാര്‍ദ്രമയൊന്നും എന്റെ കല്പനകളെ പുളകിതമാക്കിയിട്ടില്ല,ആ ചിരിയോളം ഒന്നും എന്റെ ആത്മാവിനെ സാന്ദ്രമാക്കിയിട്ടില്ല.നീ നടന്നു മറയുന്ന പാതയുടെ തുടക്കതില്‍ ഞാന്‍ ബാക്കിയാവുന്നു,കിനാവെങ്കിലും അത്രമേല്‍ മധുരിതമായൊരു പുഞ്ചിരി ഓര്‍ത്തെടുക്കാന്‍..