Friday, July 29, 2011


Tuesday, July 26, 2011

നാട് നഷ്ടപ്പെട്ടവര്‍

ഗ്രാമങ്ങളുടെ മാറുന്ന ഭൂമിശാസ്ത്രം നമുക്കു നഷ്ടപ്പെടുത്തുന്നതു ഓര്‍മ്മകള്‍ തേടിയെത്താനുള്ള ഇടങ്ങള്‍
 കൂടിയല്ലേ ...20 വര്‍ഷങ്ങള്‍ക്കിപ്പുറം ബാല്യമൊ,കൌമരമോ ഓര്‍ത്തെടുക്കാന്‍   നാട്ടിടവഴികള്‍ തേടിയ എനിക്കു പഴയ ചെമ്മണ്‍ നിരത്തുകള്‍ അടയാളപ്പെടുത്താന്‍ പോലുമായില്ല.മുതിര്‍ന്നവരുടെ പകലുറക്കങ്ങള്‍ക്കിടയില്‍ നിന്ന് അനുവാദമില്ലാതെ പുറത്തു കടന്നാല്‍ 2 മണിക്കാറ്റില്‍ പച്ചക്കടല്‍ത്തിര..ഒരു നിമിഷം കണ്ണടച്ചാല്‍ മൂക്കിലേക്ക് തഴുകിക്കയറും വിളഞ്ഞ നെല്‍മണികളുടെ,ചേറിന്റെ,വരന്പിലെ കയ്യോന്നിയുടെ,മാങ്ങാപ്പച്ചയുടെ,പേരറിയാ വയല്‍പ്പൂക്കളുടെ മിശ്രഗന്ധം.പാടം മുഴങ്ങോടിക്കാരുടെ കണ്ടം..കണ്ടത്തിനതിരു കായലാ...പള്ളിക്കലാറിന്റെ ഒരു കൈവഴി.ഒറ്റതിരിഞ്ഞു കെട്ടുവള്ളങ്ങള്‍ നീങ്ങും..വീട്ടുജോലിയും,പാലത്തേക്കും ...ഈ പാലത്തേക്ക് എന്നു പറഞ്ഞാല്‍ അതും ഞങ്ങടെ ഒരു ഗ്രാമ്യ പ്രയോഗവാ കേട്ടോ..പകലത്തേക്കുളളതു.. ഉച്ചയൂണ്‍ കഴിഞ്ഞ് രാധാമണിയക്ക പശുവിനു പോച്ച പറിക്കാന്‍ ഇറങ്ങും ,വയലിനക്കരെ രാധയുടെ മാടം,ഓല കുത്തിമറച്ച മാടത്തിന്‍ മുറ്റത്തു വെള്ളു എന്ന പട്ടി സദാ കോഴികളോടു കലഹിച്ചു കഴിഞ്ഞുകൂടി. പോച്ച പറിച്ചു കഴിഞ്ഞാല്‍ രാധാമണിയക്ക ലതയക്ക,ജമീല ഉമ്മ, തുടങ്ങി മുഴങ്ങോടിക്കാരിപ്പെണ്ണുങ്ങളുടെ സംയുക്ത നീരാട്ട്.മഴയുടെ വരവറിയിച്ചു കായലിനക്കരെ തെങ്ങോലത്തുന്പുള്‍ വിറച്ച് തുള്ളും.കാറ്റ്
 കിഴക്കൂന്നൊരു വരവാ പിന്നെ....അന്ന് ഈ ഗ്യാസ് ഒക്കെ വയറ്റിലെ ഒള്ളു കേട്ടോ,അടുപ്പെലായിട്ടില്ല,അതുകൊണ്ട് കൂട്ടാന്‍ വയ്ക്കാനും,വെള്ളം ചൂടാക്കാനും പൊത്താന്‍ വേണം.ഭയങ്കര
മത്സരവാ പെണ്ണുങ്ങള്‍ കാറ്റത്ത്‌ വീഴുന്ന ഓല പറക്കാനും,തേങ്ങ എടുക്കാനും...ഞാന്‍ രാവിലെ കണ്ണ് തുറക്കുംബം കേക്കുന്നത് അക്കരെ പാട്ടുപുരക്കല്‍ അമ്പലത്തീന്നു ,ഉദിച്ചുയര്‍ന്നൂ മാമല മേലെ...എന്ന പാട്ട്..ഷാര്‍പ് ടൈം ആണ് കേട്ടോ..എന്നും ആ പാട്ടയിരിക്കും..അത് കഴിഞ്ഞു
 ആനയിറങ്ങും മാമല കൂടി കേട്ടാലെ ഞാന്‍ അരഭിത്തീന്നു താഴെ ഇറങ്ങു.അന്നേരം കാണാം അപ്പൂപ്പനും,പനാട്ടു
തെക്കേലെ അപ്പൂപ്പനും കൂടി വരമ്പത്തൂടെ അങ്ങനെ വരുന്നു
..ഞാനും അമ്മയും അച്ഛനും താമസിക്കുന്ന വീട്ടീന്ന് രണ്ടു വീട് അപ്പുറത്താ അപ്പൂപ്പനും അമ്മൂമ്മയും താമസിക്കുന്ന വീട്.ആ കൊച്ചു വീടും അതിന്റെ പരിസരവും അപ്പൂപ്പന്‍ ഒരു പൂങ്കാവനം ആക്കി ഇട്ടിരുന്നു
ആ നാട്ടില്‍ വേറെ വീട്ടിലൊന്നും ഇല്ലാത്ത ചില പഴങ്ങള്‍  ഒക്കെ ഉണ്ടായിരുന്നു അവിടെ ..അപ്പൂപ്പന്‍ പഴയ ബ്രിട്ടീഷ്‌ മിലിടറിയാ ,ഒരു രക്ഷയുമില്ലാത്ത ഇംഗ്ലീഷും
പരച്ചുട്റ്റ് ജമ്ബിംഗ് തൊട്ടു തുടങ്ങും...പിന്നെ നാട്ടില്‍ വന്നു വില്ലന്‍ എന്നൊരു മാസിക തുടങ്ങി ,അത് കാരണം വില്ലന്‍ ചെല്ലപ്പന്‍ പിള്ളൈ എന്ന് പറഞ്ഞാലേ നാട്ടുകാര്‍ അറിയൂ
....ആ അന്നേരം അങ്ങനെയുള്ള അപ്പൂപ്പന്‍ ഇങ്ങനെ വരുന്നത് കാണുമ്പോള്‍ ഞാന്‍ പല്ല് തേപ്പു തുടങ്ങും,ബ്രഷുമായി പടിഞ്ഞാറെ അതിരീലൊരു മാവുണ്ട്,അങ്ങോട്ട്‌ നീങ്ങും...ആ മാവില്‍ എല്ലാ ദിവസവും ഉച്ചക്ക് ഒരു രണ്ടു മണി കഴിയുമ്പം ഒരു കുയില്‍ വരും..പുള്ളിക്കാരന്‍ അങ്ങോട്ട്‌ പാടാന്‍ തുടങ്ങിയാല്‍ എനിക്ക് അപ്പം എന്നീക്കണം,അമ്മ ഉച്ചയുറക്കത്തിനു കിടത്തുന്നതാ ,എനിക്കാണേല്‍ തീരെ പിടിക്കാത്ത കാര്യവും
,പിന്നെ ഞാനുരങ്ങിയില്ലേലും അമ്മ ഉറങ്ങും ആ ടൈമില്‍ നമ്മള്‍ മുങ്ങും...കാലം എത്ര കഴിഞ്ഞു..ആ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഞാന്‍ എന്നേക്കും അകന്നു..എങ്കിലും ഒരു നിമിഷത്തിന്റെ നൂറില്‍ ഒരംശം സമയം മതി എനിക്ക് ആ മാഞ്ചോട്ടില്‍ തിരികെ എത്താന്‍..ഒന്ന് കണ്ണടച്ചാല്‍ മതി എന്റെ പഴയ കുയില്‍ ചങ്ങാതിയുടെ പാട്ട് കേള്‍ക്കാന്‍....ആ വെയിലും,ചൂടും ,മഴയും ,കാറ്റും...എന്നില്‍ നിറയാന്‍..


                                                                                                                             തുടരും





















 











































































a